പച്ചിലക്കൂട്ടം

     എന്നും യൗവ്വനം മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന ഒരു കൂട്ടം മലയാളികള്‍.  അതാണ്‌ ഈ പച്ചിലക്കൂട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്.  കൂട്ടം വലിയതാണെങ്കിലും കുറെ ആളുകളെ  ഇത്തിരി രസകരമായി തോന്നിയിട്ടുണ്ട്.  ഇത് വെറും ഒരു തമാശക്ക് വേണ്ടി.  വായിക്കുക, അതിലെ നര്‍മ്മം കൊള്ളുക, ചിരിക്കുക.  അത്ര തന്നെ ഇതിന്‍റെ ഉദ്ദേശം.

      കേരളത്തിന്‍റെ അങ്ങോളമിങ്ങോളം ഉള്ള മലയാളികള്‍ അന്യ നാട്ടില്‍ ചെല്ലുമ്പോള്‍ ഒരുമിച്ചു കൂടി സൊറ പറയുകയും അനുഭവങ്ങള്‍ പങ്കിടുകയും ചെയ്യുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്‌.  തലസ്ഥാനത്ത് നിന്ന് തന്നെ തുടങ്ങാം, അല്ലെ ?

തിര്വന്തോരംകാരന്‍.  കേരളത്തിന്‍റെ അങ്ങോളം ഇങ്ങോളം വ്യക്തി സാന്നിധ്യം ഉണ്ടാക്കീട്ടുള്ള ആള്‍.  46 വയസ്സുള്ള 26 കാരന്‍.  പരശുരാമന്‍ മഴു എറിഞ്ഞു കേരളം ഉണ്ടാക്കിയെങ്കില്‍, ഇദ്ദേഹം നാക്കെറിഞ്ഞു മറ്റു പലതും ഉണ്ടാക്കും.  ഒരു നല്ല നേരം പോക്കാണ്.  പറയുന്നതൊക്കെ കേട്ട്, മിണ്ടാതെയിരുന്നാല്‍ പുള്ളി അങ്ങിനെ പലതും തള്ളിക്കൊണ്ടെയിരിക്കും.

തിര്വന്തോരം ജില്ലക്കാരന്‍.    ആളു രസികനല്ലെങ്കിലും ആളുടെ പ്രവര്‍ത്തികള്‍ നല്ലരസികത്തരമാണ്.  എറിയാനറിയുന്നവന് വടി കൊടുക്കില്ലെന്നു പറഞ്ഞ അവസ്ഥയാണ്.  ഇഷ്ടന്‍റെ വീട്ടില്‍ ഇരു-നാല്‍ ചക്ര വാഹനങ്ങള്‍ ഉണ്ടെങ്കിലും അതൊന്നു സ്വയം ഓടിക്കാനുള്ള വിദ്യ അറിയില്ല.  പലതും ഒരു ലഹരിയാണ്.  തലയ്ക്കു പിടിച്ചാല്‍ പിന്നെ ബോധം കാണില്ല. അറിയാത്ത കാര്യങ്ങൾ ആണെങ്കിൽ പുള്ളി കുത്തിയിരുന്ന് അതിനെക്കുറിച്ച് പഠിക്കും. അതൊരു ബിയർ ആണെങ്കിൽ പോലും.

വെള്ളത്തിലാശാന്‍.  താമര, നീര്‍ക്കോലി എന്നൊക്കെ അറിയപ്പെടും.  രൂപവും ഒഴിവു സമയങ്ങളിലെ വിനോദവും തമ്മില്‍ നല്ല ചേര്‍ച്ച.  അൽപ സ്വല്പം പേടിയും ഉണ്ടേ.

 അടുത്ത ആൾ ഇത്തിരി ഗൗരവക്കാരൻ ആണ്, എങ്കിലും എല്ലാ കാര്യത്തിലും കൂടും ആരെയും മുഷിപ്പിക്കില്ല.  ഇത്തിരി നേരെ വാ നേരെ പോ എന്ന പ്രകൃതക്കാരൻ.  ആർക്ക് എന്ത് കലിപ്പ് തോന്നിയാലും, ചിലപ്പോൾ ഉള്ള തെറികൾ മൊത്തം അങ്ങേരുടെ മേൽ ആകും.  പാവം, ആരെയും  പറയാറില്ല.

അയ്യപ്പൻറെ ജില്ലക്കാരൻ.  തമാശ കേൾക്കണമെങ്കിൽ  ഇങ്ങേരുടെ കൂടെ ഇരുന്നാൽ മതി.  ഏതു സാഹചര്യത്തിലും പെട്ടെന്ന് പെട്ടെന്ന് തമാശ ഇറങ്ങി വരും. പുള്ളി ശരിക്കും കാര്യം പറയുന്നതാണ്. പക്ഷെ, കേൾക്കുന്നവർക്ക് അത് അസ്സൽ തമാശ.  എന്ത് കാര്യവും തമാശ വൽക്കരിക്കാൻ ഒരു പ്രത്യേക കഴിവാണ്.

മദ്യ തിരുവിതാംകൂർ കാരൻ.  അതെ, അക്ഷരം തെറ്റിയതല്ല.  തോമാശ്ലീഹാ വെള്ളം വീഞ്ഞാക്കിയപ്പോൾ കൂടെ പോന്നവരുടെ ഒരു  പിന്മുറക്കാരൻ. ഇനി അദ്ദേഹത്തെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ. നമ്മുടെ എല്ലാ മദ്യസൽക്കാരത്തിന്റെയും കാർമികത്വം വഹിക്കുന്ന ആൾ.

ഇനി നേരെ നമുക്ക് കോഴിക്കോട് പിടിക്കാം.  തമാശ പറയാൻ എറണാകുളം തൃശൂർ ജില്ലക്കാർ ഒട്ടും മോശമല്ല.  എന്നാലും ഈ കോഴിക്കോട് പഹയൻ ഒരു പ്രത്യേക സംഭവം ആണ്. പൊക്കമില്ലായ്മ ഒരു പൊക്കമായി കൊണ്ട് നടക്കുന്ന ആൾ.  ഒരു ചെറിയ കാര്യം കിട്ടിയാൽ അത് നന്നായി തമാശവൽക്കരിച്ചു പുതിയതായി മാറ്റും.  കാലം പോകെ, അതിന്റെ ശരിക്കുള്ള കാര്യം എന്തെന്ന് ആൾക്കാർ മറക്കും. അല്ലെങ്കിൽ ഈ പഹയൻ അത് മറപ്പിക്കും. ഏതാണ്ട് നമ്മുടെ ഇന്നത്തെ തലമുറ പത്രക്കാരെ പോലെ.  ഇവിടെ പലരുടെയും ശരിക്കുള്ള പേരുകൾ ആൾക്കാർ മറന്നേ പോയി, ഇങ്ങേരു കാരണം. പെണ്ണുങ്ങൾ ഒരു വീക്നെസ് ആണ്. വെറുതെ പഞ്ചാര അടിച്ചിരിക്കാൻ, അല്ലാതെന്താ.  വെള്ളമടിച്ചാൽ അലമാരയിൽ മുള്ളി വക്കും, ഫ്രിഡ്ജിൽ വാളും വെക്കും.

ഇനിയുമുണ്ട് കോഴിക്കോടുകാർ.  ഒരാൾ നമ്മുടെ കളക്ടർ ബ്രോയെ പോലെ. ആളെ സംഘടിപ്പിക്കാനും, കാര്യങ്ങൾ ശരിയാക്കാൻ നല്ല ഉഷാർ. ഇനിയും ഉണ്ട് ഇതേ പോലെ ഒരാൾ.  പക്ഷെ പുള്ളിക്ക് മദ്യം ഒന്നും വേണ്ട, ലഹരി പിടിക്കാൻ.  കത്തി വക്കാൻ ഒരാളെ കിട്ടിയാൽ മതി, നേരം ഇരുട്ടി വെളുത്താലും നിറുത്തില്ല.  ഏതു വിഷയവും എടുക്കും.

ഇത്രയൊക്കെ ആണെങ്കിലും നമ്മ മലയാളികളെ ഒന്നിപ്പിക്കുന്ന ഒരേ ഒരു കാര്യമേ ഉള്ളൂ ഇവിടെ .. മദ്യം.  അത് വരുമ്പോൾ ആണ് നല്ല തമാശകൾ പൊട്ടി മുളക്കുന്നതും, ഓർക്കാൻ ഒരു പിടി.

No comments:

Powered by Blogger.